ന്യൂഡൽഹി: ലൗ ജിഹാദിന്റെ ഇരകളെന്ന് അവകാശപ്പെടുന്ന 37 ഉത്തരേന്ത്യക്കാർക്കൊപ്പം സിനിമാ പ്രമോഷനെത്തി "കേരള സ്റ്റോറി 2' യുടെ അണിയറ പ്രവർത്തകർ.
കേരളത്തിലെ കഥയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തിൽ നിന്നുള്ള ഇരകളാരും പരിപാടിയിലുണ്ടായിരുന്നില്ല. ഒരാഴ്ചമുന്പ് സിനിമയുടെ ട്രെയ്ലർ ഇറങ്ങിയപ്പോൾ വലിയ തോതിലുള്ള പ്രതിഷേധവും ട്രോളുകളും ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ഇരകളെന്ന് അവകാശം ഉന്നയിച്ചവരുമായി സിനിമയുടെ പ്രമോഷന് അണിയറപ്രവർത്തകർ എത്തിയത്.
കേരളവുമായി എന്തു ബന്ധമാണ് സിനിമയ്ക്കുള്ളത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നിർമാതാവ് വിപുൽ അമൃത്ലാൽ ഷായ്ക്ക് ഉണ്ടായിരുന്നില്ല. സത്യം അംഗീകരിക്കാൻ തയാറാകുന്നില്ല എന്ന മറുപടിയിൽ മാത്രം ഉത്തരം ഒതുക്കി.
കേരളത്തിൽനിന്ന് ലൗ ജിഹാദ് എങ്ങനെ രാജ്യവ്യാപകമായി പടർന്നു എന്നാണു ചിത്രം വിശദീകരിക്കുന്നതെന്നാണ് സംവിധായകൻ കാമാഖ്യ നാരായണ്‍ സിംഗിന്റെ അവകാശവാദം. എന്നാൽ കേരളത്തിലെ ഇരകളെക്കുറിച്ച് വ്യക്തമായ മറുപടി സംവിധായകന് ഉണ്ടായിരുന്നില്ല.